Monday, July 16, 2018

ഇനിയെന്റെ കണ്ണുനീർ തിരകളാലെൻ സഖേ
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മായുമോ...
എന്നിലെ നിന്നിലെൻ ഹൃത്തിലൊരു കോണിലായ്
തിരയടങ്ങാത്തീര നൊമ്പരം തേങ്ങുമോ....

പൊന്നുഷപ്പുലരിയിൽ നിന്റെ കാർക്കൂന്തലിൽ
ചൂടിയ പൂവിതൾ പോലെ ഞാനെങ്കിലും
ഓമലേ ഞാൻ തീർത്ത മാനസവാടിയിൽ
എന്നും തലോടുന്ന പൂമരം നീ സഖേ...


ഒരുമിച്ചു നാം നെയ്ത സ്വപ്നങ്ങളൊക്കെയും
ഇനിയെന്റെ മനതാരിലോർമ്മകൾ മാത്രമായ്...
ഒത്തിരി സ്നേഹമാണെങ്കിലുമെൻ സഖേ
ഓർമ്മയിൽ മുറിവേറ്റ നൊമ്പരമിന്നു നീ...

പറയുവാനൊരുപാടു നാളിലെൻ മാനസം
പ്രിയതമേ നിന്നോട് പ്രണയമെന്നോതുവാൻ
എങ്കിലുമെൻ സഖേ ചൊല്ലിയതില്ലഞാൻ
പ്രണയവിഗ്രഹമെന്നുമുടയാതിരിക്കുവാൻ...

നാളെയൊരു മംഗല്ല്യവാരണം ചാർത്തി നീ
പോവുന്നു പ്രിയസഖേ താമരത്തോണിയിൽ
എങ്കിലും കാലചക്രത്തിന്റെ മായയിൽ
ഒരു നാളിലിപ്പൂവിൻ നൊമ്പരം കാണുമോ...

Tuesday, June 5, 2018


എഴുതിടുന്നൂ നിനക്കായി ദൈവമേ
ചോരയിൽ തീർത്ത കൈപ്പടയിലിന്നു ഞാൻ
തെറ്റു ചെയ്തില്ല മനസ്സും ശരീരവും
ശുദ്ധമാണെന്റെ ഹൃദയമീ നാൾ വരെ

കാലമാകുമീ കാമക്കഴുകന്റെ കണ്ണു
വന്നെന്റെ നെഞ്ചിൽ പതിച്ചതും
നിഷ്കളങ്കമാമെൻ മനതാരിലും
കപടവാക്കിനാൽ പ്രണയം നിറച്ചതും...

സ്നേഹമെന്ന പോൽ നിൻ പ്രണയ നാട്യവും
സത്യമാണെന്നു വിശ്വസിപ്പിച്ചതും
ഇനി വരുംനാളിലീ പ്രണയ സ്വർഗത്തിൽ
റാണിയായി ഞാൻ നോക്കിടാമെന്നതും...

കപടവാക്കിനാൽ തീർത്തൊരാ സ്വർഗ്ഗവും
നരഗമാണെന്നറിഞ്ഞിടാതന്നു ഞാൻ
പ്രണയ ചതിയിൽ പിടയുന്ന ലോകത്തിൽ
ഇരയിലൊന്നായി മാറിയതാണിവൾ..












Monday, May 28, 2018

എന്റെ മനസ്സ് നിന്നിൽ വിലയം പ്രാപിച്ചത് മുതൽ...
സഞ്ചാരം നിന്നിലേക്ക്‌ മാത്രമായിരുന്നു...
മരണത്തിന്റെ മഞ്ഞിൻ കണങ്ങളാൽ പുണർന്നിടുന്നത്...
എന്നിലൂടെ നിന്നെത്തന്നെയായിരുന്നോ?
 ഏതോ ഒരു വസന്തകാലത്തിന്റെ സ്മരണയിൽ ഒറ്റക്കാണെന്ന തോന്നൽ...
നിന്നിൽ വിരഹദുഃഖത്തിന്റെ കയ്പുള്ള ലഹരി പകർന്നിരിക്കാം...
വിധിയെന്ന രണ്ടക്ഷരത്തിൽ ഇല്ലാതായത് ഞാൻ മാത്രമായിരുന്നില്ല...
നീയും കൂടിയായിരുന്നെന്ന് ഞാൻ അറിയുന്നു സഖീ..
ഇനിയുമാ പാഴ് സ്വപ്‌നങ്ങൾ നിന്നെ വേട്ടയാടാതിരിക്കാൻ...
പാപജന്മമെന്ന മിഥ്യാധാരണയിൽ കുരുങ്ങിക്കിടക്കാതിരിക്കാൻ...
എല്ലാം മറക്കൂ...മറ്റൊരു ജീവിതത്തിൽ അലിഞ്ഞുചേരൂ...ഇനി ഞാൻ നിന്നിൽ ഒരു വിസ്മൃതിയായ് മാറിടട്ടെ...


Thursday, May 17, 2018

നീ മാത്രം

എന്തേ പുലർകാലമിന്നെൻറെ മനതാരിൽ
നിന്നെക്കുറിച്ചുള്ള ഓർമ്മ മാത്രം..
ഏതോ വസന്തത്തേൻ നുകരുവാനെത്തുന്ന
തൂമന്ദമാരുതനെന്ന പോലെ...(2)

 കേൾക്കാൻ കൊതിച്ചൊരാ പ്രണയരാഗത്തിന്റെ
പല്ലവിയായ് നീ വരുന്ന നാളിൽ
നിന്നധരങ്ങളാലെൻ നിടിലത്തില-
ന്നൊരു പ്രേമ കാവ്യം രചിച്ചുവെങ്കിൽ
അന്നു നിന്നിലെയെന്നിൽ ഞാനലിഞ്ഞുപോകും....(എന്തേ)

ഇഷ്ടസല്ലാപങ്ങളൊരുമിച്ചിരുന്നു നാം
മിഴികളാലന്നു പകർന്ന രാവിൽ....
കാര്മേഘഹംസങ്ങൾ തൂമഴ മുത്തിനാ-
ലാഹ്‌ളാദനൃത്തമായ് പുണർന്നിരുന്നു....
നാമിരുപേരുമൊന്നായിരുന്നു....(എന്തേ )

                                                 ഷിജിൽ ഇത്തിലോട്ട് 






Monday, April 30, 2018




നിൻ സ്വരങ്ങളിൽ മധുരമാം ഗീതം
എൻ കാതിലെന്നും നടന ശ്രുതിതാളം (2)
ഇനി വരില്ലേ നീ പ്രണയമേ...
തിരയകന്നോ പ്രിയ സ്വപ്നമേ...(2 )

എന്നുമോർമ്മയിൽ ഈ സ്വരം
ഏറ്റുപാടിടും നിൻ മുഖം
വഴിമരങ്ങളിൽ പൂവിടാ-
തെങ്ങുപോയ് നീ വസന്തമേ.......(ഇനി വരില്ലേ)(നിൻ)

അകന്നു പോകും കാലമേ
ദൂരെ വിണ്ണിൽ മറഞ്ഞുവോ
മറഞ്ഞു പോകും സ്വപ്നമേ
മാരിവില്ലുപോൽ മാഞ്ഞുവോ........(ഇനി വരില്ലേ)(നിൻ)

Sunday, February 4, 2018

മായാ മനോഹരതീരത്തിലെ,
അണയാതെ തെളിയുന്ന ദീപം പോലെ
ആകാശഗോപുരം സന്ധ്യയെ പുണരുമ്പോള്‍
ചന്ദന ഗന്ധത്തില്‍ ഞാനലിഞ്ഞു,
അവള്‍ മംഗള ദീപവുമായ് മുന്നില്‍ നിന്നൂ(മായാ)

ഏതോ സ്വപ്നത്തില്‍ താമരത്തളികയില്‍
അവളുടെ മാരനായ് ചേര്‍ന്നിരുന്നു
നെറുകയില്‍ കുങ്കുമം ചാര്‍ത്തി ഞാനവളെയെന്‍
നിനവിലെ ജീവിതത്തോഴിയാക്കി,
എന്റെ ജീവന്റെ ജീവനായ്  സ്വന്തമാക്കി.(മായാ)

ഓര്‍മ്മതന്‍ താളില്‍ മറഞ്ഞിടാതെ 
നാളെയീ പുലരിയില്‍ കൂട്ടിരിക്കാം..
ആകാശദീപം കൊളുത്തുന്ന നേരത്തെന്‍
ജീവന്റെ താളത്തില്‍ ചേർന്നുറങ്ങാം 

എന്റെ ഹൃദയത്തുടിപ്പുനിന്‍ സ്വന്തമാക്കാം.. (മായാ)

Monday, December 25, 2017

ജാതി സംവരണം 


ജാതി ചോദിക്കുന്നതെന്തിനായിന്നുമെൻ
ജാതിയെച്ചൊല്ലി കലഹിക്കതെന്തിനായ്
സംവത്സരങ്ങൾക്കു മുൻപൊരു പുസ്തകം
സംവരണമെന്നൊരു തത്വം രചിക്കയായ്
ഇന്നുമാ ചങ്ങലക്കണ്ണികളറുക്കാതെ
എന്തിനായ് മുറുകെപ്പിടിക്കുന്നു പിന്നെയും

ഒരു ജാതി ഒരു മത സങ്കൽപചിത്രങ്ങൾ
കാതങ്ങൾക്കക്കരെയെങ്ങോ മുഴങ്ങുന്നു
കാഷായ വേഷം ധരിച്ചൊരാ ഗുരുവിന്റെ
ചിന്തകൾ കാരാഗ്രഹത്തിൽ അടയ്ക്കുന്നു..

പേറ്റുനോവിൻ കണ്ണുനീരിനൊരു ജാതിതാൻ
പട്ടിണിയിലെരിയുന്ന മർത്യനൊരു ജാതിതാൻ
അപകടക്കുഴിയിലൊരു മർത്യൻ പിടയ്ക്കുമ്പോൾ
രക്തഗന്ധത്തിനും ഒരു ജാതി മാത്രമായ്...

ഇനി നാമാ ചങ്ങലക്കെട്ടുകളറുക്കുക
ജാതിതൻ സംവരണതത്വം തിരുത്തുക
നന്മയ്ക്കു മാത്രമായ് മത്സരിച്ചോടുക
നീതിയ്ക്കുമാത്രമായ് ശബ്ദം മുഴക്കുക...