Friday, November 11, 2016

ഇരുട്ടിലെ വെട്ടം

ഹർഷബാഷ്പം പൊഴിഞ്ഞിടും രാവിലും
വർഷമേഘമാൽ വാനം നിറഞ്ഞുവോ
പുഷ്പവൃഷ്ടിയാൽ തീർന്നൊരീ ഭൂമിയും
രക്തദാഹം കൊതിക്കുന്ന
                                വിസ്മയം!
പത്തുമാസം വയറ്റിൽ ചുമന്നതും
പത്തുവർഷം കരത്താൽ പുണർന്നതും
ഒടുവിലിന്നെന്റെ പാതിതൻ ദൃഷ്ടിയിൽ
കാമരൂപമായ് മാറിയെന്നോമനേ..
പേറ്റുനോവതറിവതില്ലെങ്കിലും
പോറ്റുനോവിനെ കാണാതിരിക്കയോ
വക്ര ദൃഷ്ടിയാലെന്റെ  പൊൻ കുഞ്ഞിനെ
കണ്ണുനീരിൻ കയത്തില്ലെറിഞ്ഞുവോ
കണ്ണുമൂടുക 'മാന്യരേ' നിങ്ങളീ
അന്ധകാരം പരക്കട്ടെ ഭൂമിയിൽ
കപടദൃഷ്ടിതൻ വെട്ടം മറയ്ക്കുവാൻ
അന്ധകാരമായ് മാറട്ടെ
                           സർവതും....

Wednesday, September 14, 2016

ആയിരം വസന്തങ്ങൾ മിന്നി മറഞ്ഞു പോയ്
ആയിരം ശിശിരവും മറഞ്ഞുവല്ലോ
എന്നിട്ടും നീയെന്റെ മാനസവാടിയിൽ
നൊമ്പരപ്പൂമൊട്ടായ് മാറുകയോ
എന്റെ മനസ്സിലെ പൂപ്പന്തൽ വാടുകയോ

നന്ദനവാടിയിൽ, മാനസക്ഷേത്രത്തിൽ
തളിരിട്ട പൂമൊട്ടായിരുന്നു
കരളിനെ കുളിരാക്കി മാറ്റിയ ഗന്ധത്തെ
സ്വപ്നങ്ങളാക്കിയതായിരുന്നു

ഇനിയും ജനിക്കാത്ത  ഓർമ്മകൾ മാത്രമായ്
മറ്റൊരു ജീവനിൽ  ചേരുകയോ
പ്രാണനെ  കൈവിട്ട ആത്മാവിനെപ്പോലെ
അലയുന്നു ഞാനീ വഴിത്താരയിൽ





Thursday, July 21, 2016

മായാലോകം

സ്നേഹമൂറുന്ന അക്ഷരച്ചില്ലയിൽ
ഞെട്ടറ്റുവീഴുന്ന ഇലകളായ് നാം
സ്വപ്നവർണ്ണങ്ങൾ പോലുമെൻ മനസിലെ
ചുഴിയിൽ വീണിതാ പിടയുന്നുവോ..
വഴിമരച്ചോട്ടിലന്നു മൊട്ടിട്ട
പ്രണയ പുഷ്പവും മറയുന്നുവോ
നിന്നെ നീയാക്കി മാറ്റിയ കാലവും
നിന്റെ ഓർമ്മയിൽ മായുന്നുവോ..
അക്ഷരങ്ങളാൽ മായകൾ തീർത്തൊരീ
കവിതയിന്നിതാ തേങ്ങുന്നുവെന്ന -
മ്മ മൂളിയ താരാട്ടു പോലുമെൻ
മനമതിൽ നിന്നു മറയുന്നുവോ









Monday, July 11, 2016

അരികത്തുനിന്നപ്പോൾ അറിയാൻ ശ്രമിച്ചില്ല
നീയെന്ന വ്യക്തിതൻ സ്നേഹപാത്രം
അകന്നു നീ പോയപ്പോൾ ഒരു ദിനം കൊണ്ടല്ലോ
അറിഞ്ഞു ഞാൻ നിന്നിലെ സ്നേഹഭാവം(2) (അരികത്ത്)

അറിയാതെൻ മനവും തുടിച്ചിരുന്നു
നിന്റെ ജീവനായ് തീരാൻ കൊതിച്ചിരുന്നു
എന്നിട്ടുമെന്തേ ഈ ഓർമ്മ തൻ വീഥിയിൽ
എന്നെ തനിച്ചാക്കി അകന്നുപോയീ...( അരികത്ത്)

പാടാതെ പോയാ പഴയൊരു പാട്ടിനു
പല്ലവി പാടും ഇളം തെന്നലേ
 ചൂടാതെ പോയാ ചെമ്പനീർ പൂവുകൾ
വാടാതെൻ മനസിൽ അലങ്കരിക്കൂ..(2)(അരികത്ത്)

സൂര്യനും തിങ്കളും ഒന്നുപോലെ നിന്റെ
പ്രണയം കൊതിക്കുന്നു താരകമേ
തിങ്കൾ തോഴനായെൻ താരദേവതേ
മറന്നിടൂ ഈ പ്രാണനായകനെ...
മറന്നിടൂ ഈ സ്നേഹ ഗായകനെ..(അരികത്ത്)



Saturday, May 21, 2016

അവളുടെ സ്നേഹത്തിനു എന്റെ ഹൃദയമിടിപ്പിന്റെ താളമായിരുന്നു
എന്നാൽ ഇന്ന് അവൾ എന്നിൽ നിന്നും ഒരുപാട് അകലെക്കകന്നു പോയിരിക്കുന്നു.
നാരങ്ങാ മിട്ടായിയുടെ മധുരമൂറുന്ന സ്വപ്നങ്ങളുമായി അവളിനി മനസ്സിന്റെ പടിവാതിൽ കടന്ന് വരില്ലെന്നുറപ്പായിട്ടും എന്തിനെന്നെ അവളുടെ ഓർമ്മകൾ കുത്തിനോവിക്കുന്നു?
   മനസ്സിൽ എന്നേ ജീവച്ഛവമായി മാറിയ എന്റെ പ്രണയത്തിന് ഞാൻ നൽകുന്ന ഏറ്റവും വിലപ്പെട്ട  സമ്മാനം മരണം തന്നെയായിരുന്നു.  എന്റെ സ്നേഹം പിടിച്ചു വാങ്ങിയതിന് ഞാൻ നിന്നോട് ചെയ്യുന്ന പ്രായശ്ചിത്തമെന്നോണം മനസ്സിൽ തീർത്ത ചുടലയിൽ ദഹിപ്പിക്കുക എന്നത് മാത്രമായിരുന്നു ഏക പോംവഴി. എന്നിട്ടും കത്തിയെരിയാത്ത മാംസപിണ്ഡം പോലെ എന്നെ തേടി അവൾ വീണ്ടും വന്നിരിക്കുന്നു....

കാമത്തിനും മുകളിലാണു സ്നേഹം
ആസക്തിക്കും മുകളിലാണ് മനുഷ്യത്വം

കുഞ്ഞേ നീ പിറന്നുവീണിരിക്കുന്നൊരാൺ കുഞ്ഞായീ ഭൂവിൽ
നിനക്കു സഞ്ചരിക്കാൻ പാതകളൊരുപാടുണ്ടിവിടെ
നിനക്കു വഴികാട്ടിടാനൊരുപാടു പേരുണ്ടിവിടെ
മനുഷ്യമുഖം മൂടി അണിഞ്ഞ കാട്ടാളൻമാരുണ്ടിവിടെ
അവരെ നീ തിരിച്ചറിഞ്ഞീടണം
സംരക്ഷിച്ചീടണം നീ നിന്നെത്താൻ തന്നെയും
നിൻ  അമ്മ- പെങ്ങൻമാരെയും
മനുഷ്യരക്തം ഊറ്റിക്കുടിച്ചിടും
രക്തരക്ഷസ്സുകളുണ്ടിവിടെ
കുഞ്ഞേ നീ അറിഞ്ഞിടേണം സ്നേഹമെന്തെന്ന്...
കാരിരിമ്പിൻ കരുത്തിനും, പടവാളിൻ മൂർച്ചയിലും
തകർക്കാനാവാത്ത...നേടാനാവാത്ത പവിത്രബന്ധമെന്തെന്ന്...
കുഞ്ഞേ നീ അറിഞ്ഞിടേണം മനുഷ്യത്വമെന്തെന്ന്
കുഞ്ഞേ നീ അറിഞ്ഞിടേണം സ്ത്രീയെന്താണെന്ന്,
അമ്മയെന്താണെന്ന്,പെങ്ങളെന്തെന്ന്
സ്വജീവൻ വെടിഞ്ഞും നീ കാത്തിടേണം
അവളുടെ മാനത്തെ...കുഞ്ഞേ സ്ത്രീ അവൾ നിന്റെ അമ്മയാകുന്നു...
 നിൻ പെങ്ങളാകുന്നു...കൂടപ്പിറപ്പാകുന്നു
നിൻ ജീവിത പങ്കാളിയാവുന്നു... നിൻ കുഞ്ഞിനെ മുലയൂട്ടും മാതാവാകുന്നു...
നിനക്ക് താലോലിച്ചിടാൻ നിൻ മകളുമായീടുന്നു ...
അതിനാൽ കുഞ്ഞേ നീ അറിഞ്ഞീടുക.....
..............
കാമത്തിനും മുകളിലാണ് സ്നേഹം...
ആസക്തിക്കും മുകളിലാണ് മനുഷ്യത്വം...

Sunday, April 17, 2016

പ്രണയനക്ഷത്രം

നറുനിലാവഴകെഴും വിണ്ണിലെ താരങ്ങൾ -
ക്കിടയിലൂടൊളികണ്ണെറിയുന്നു നീ
തിങ്കൾ തോഴനെറ് ചാരത്തിരുന്നു നീ
അനുരാഗ നറുതേൻ നുകർന്നിടുന്നു

പ്രണയാർദ്ര ഹർഷങ്ങൾ നിന്നെ പുണർന്നുകൊ-
ണ്ടറിയാതെയെന്നിലേക്കൊഴുകിടുമ്പോൾ
ചുംബനപ്പൂക്കളായ് നിന്നിലേക്കൊഴുകിടും
 ഹിമകണം പോൽ ഞാനലിഞ്ഞിടുന്നു.

മിഴിയിമകൾ ചിമ്മാതെ ഒരു മാത്ര കൂടിയെൻ
നയനമോഹം നീ പകർന്നുവെങ്കിൽ
ഇരുളിൽ തിളങ്ങിടും പ്രണയ നക്ഷത്രമായ്
നീയെന്നുമെന്നിൽ ജ്വലിച്ചുവെങ്കിൽ...







Sunday, March 13, 2016

 ധ്രുവദീപ്തി

സഖി  നിന്റെ മൌനമെൻ  കാതിൽ മുഴക്കിടും
ചപല വിശ്വാസത്തിന്നമൃതതാളം
സഖി  നിന്റെ മിഴികളെൻ ഹൃദയത്തിലേകിടും
പ്രണയകാലം തീർത്ത സ്മൃതിമംഗളം..(2)
ഇനി നിന്റെ മൌനം വെടിഞ്ഞീടുമോ...
ഇനിയെന്റെ മോഹം തളിർത്തീടുമോ(2)
ഇനിയെന്നുമെന്റതായ് തീർന്നീടുവാൻ
നീയെന്നുമെന്നിൽ അലിഞ്ഞീടുവാൻ...(സഖി)

നിറമുള്ള സന്ധ്യയിൽ നാം നെയ്ത സ്വപ്നങ്ങളെ-
ന്നെ തനിച്ചാക്കി മാഞ്ഞിടുമ്പോൾ
അറിയാതെ തേങ്ങുന്നു നീ തന്ന ഓർമ്മകൾ
നിഴലിനായ് കേഴും തമസ്സുപോലെ...(സഖി)

കൂരിരുൾ പക്ഷികൾ ജാലകത്തിണ്ണയിൽ
നീ വരും നാളുകൾ കാത്തു നിൽപൂ
ഇനി വൈകിടാതെ നീയെന്നിലേക്കലിയുമോ
ധ്രുവദീപ്തി വിടരുന്ന തിരിനാളമായ്..(സഖി)











Friday, February 19, 2016

കാലം വിലങ്ങിട്ട സ്വപ്നങ്ങളിൽ വന്നു-
കേഴുന്നൊരെൻ ശ്വേതമന്ദാരമേ...
ശിലയായ് പിറന്നൊരെൻ ബിംബ മോഹങ്ങൾക്ക്
വർണ്ണങ്ങളേകുവാൻ നീ പോരുമോ..!

അന്ധകാരം വന്നു തേടുന്ന നേരത്ത്
എന്നെ തനിച്ചാക്കി മാഞ്ഞിടാതെ
ഉദയകിരണങ്ങൾ നിൻ ഹൃദയത്തിലേറിയെന്നാ-
ത്മ തിരിനാളം കൊളുത്തീടുമോ...









Tuesday, February 9, 2016

മടക്കയാത്ര
എനിക്കൊന്നുറങ്ങണം..അവസാനമായി...
സ്വപ്നങ്ങളേ എന്നെ തഴുകിയുണർത്താതെ
എനിക്ക് നിദ്രപൂകാൻ ധരണീ നിന്നിൽ മെത്ത തീർത്തിരിക്കുന്നു ... മാനുഷർ...
ഇനിയൊരു മടക്കയാത്രയില്ലാത്ത പോൽ
ജീവിതമേ നിനക്കെന്റെ വിട..
പ്രണയമേ ഇനിയെന്റെ മിഴികൾ
നിന്നെയിണ ചേരാതെ...
നീയെനിക്കേകിയ സ്നേഹപ്പൂക്കളാൽ
എനിക്കായ് അവസാനമായൊരു  പുഷ്പചക്രമൊരുക്കാം....
ഇനിയൊരു മടക്കയാത്രയില്ലാത്തപോൽ
എന്റെ സ്വപ്നങ്ങൾ ഞാൻ നിന്റെ  മടിത്തട്ടിൽ
                                      അർപ്പിക്കട്ടെ!!!

Saturday, February 6, 2016

ജീവിതത്തോണി 

ലക്ഷ്യമറിയാതെ തുഴയുന്നു ഞാനെന്റെ
മൂക്കുകയറിട്ട ജീവിതത്തോണി
 തിരയടങ്ങാ കടലിന്നുമപ്പുറം,
അതിരുകാണാ മതിലുകൾക്കപ്പുറം
പ്രണയനൊമ്പരക്കാറ്റിനെ  ഭേദിച്ച്,
വിജനമാകുമീ വീഥിയെ പുൽകി ഞാൻ...
വിരഹസൌധത്തിലെങ്കിലും പ്രണയമേ
സ്മൃതികളാലെ നീ വാരണം തീര്‍ക്കാതെ..
കപടവാക്കുകള്‍ കൊണ്ടെന്റെ നൌകയെ
മരണ ചുഴിയില്‍ പെടുത്താതെ കാലമേ..

Friday, February 5, 2016

അകക്കണ്ണ്.

എന്റെ കണ്ണുകൾക്കെന്തോ സംഭവിച്ചിരിക്കുന്നു...
ചുറ്റും കാണുന്നതെല്ലാം വികൃതരൂപങ്ങൾ
ഉറ്റമിത്രങ്ങളിൽ പോലും കപട വൈരൂപ്യത
ഇതെങ്ങനെ സംഭവിച്ചു ?
കുറച്ച് കാലം മുൻപ് വരെ ഇവരുടെ
സുന്ദരമായ രൂപം ഞാൻ കണ്ടതാണ്...
ഈ കാര്യം ഞാനെന്റെ മാതാ -പിതാക്കൾക്ക് മുൻപിൽ അവതരിപ്പിച്ചു
അകത്തിരിക്കുന്ന കണ്ണാടിയിലേക്ക് അവരുടെ വിരലുകൾ ചൂണ്ടി...
ഒരു വട്ടമേ ഞാനതിൽ നോക്കിയുള്ളൂ...
നിഷ്കളങ്കമായിരുന്ന എന്റെ മുഖം
കപട മുഖംമൂടിയാൽ മറഞ്ഞിരിക്കുന്നു...
വൈരൂപ്യം ബാധിച്ചിരിക്കുന്നത് എന്റെ കണ്ണുകളിലാണ്...
എന്നിലാണ്!!!