Monday, December 25, 2017

ജാതി സംവരണം 


ജാതി ചോദിക്കുന്നതെന്തിനായിന്നുമെൻ
ജാതിയെച്ചൊല്ലി കലഹിക്കതെന്തിനായ്
സംവത്സരങ്ങൾക്കു മുൻപൊരു പുസ്തകം
സംവരണമെന്നൊരു തത്വം രചിക്കയായ്
ഇന്നുമാ ചങ്ങലക്കണ്ണികളറുക്കാതെ
എന്തിനായ് മുറുകെപ്പിടിക്കുന്നു പിന്നെയും

ഒരു ജാതി ഒരു മത സങ്കൽപചിത്രങ്ങൾ
കാതങ്ങൾക്കക്കരെയെങ്ങോ മുഴങ്ങുന്നു
കാഷായ വേഷം ധരിച്ചൊരാ ഗുരുവിന്റെ
ചിന്തകൾ കാരാഗ്രഹത്തിൽ അടയ്ക്കുന്നു..

പേറ്റുനോവിൻ കണ്ണുനീരിനൊരു ജാതിതാൻ
പട്ടിണിയിലെരിയുന്ന മർത്യനൊരു ജാതിതാൻ
അപകടക്കുഴിയിലൊരു മർത്യൻ പിടയ്ക്കുമ്പോൾ
രക്തഗന്ധത്തിനും ഒരു ജാതി മാത്രമായ്...

ഇനി നാമാ ചങ്ങലക്കെട്ടുകളറുക്കുക
ജാതിതൻ സംവരണതത്വം തിരുത്തുക
നന്മയ്ക്കു മാത്രമായ് മത്സരിച്ചോടുക
നീതിയ്ക്കുമാത്രമായ് ശബ്ദം മുഴക്കുക...