Saturday, May 2, 2026

 

അധ്യായം 1: കുംഭം 10

"വർഷം 1999, ഫെബ്രുവരി 22. മലയാളമാസം കുംഭം പത്താം തീയതി. അന്നൊരു തിങ്കളാഴ്ചയായിരുന്നു. കഴിഞ്ഞ രാത്രി ഒട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. അത് ഉത്സവത്തിന്റെ ആകാംക്ഷയാണോ അതോ പറഞ്ഞറിയിക്കാനാവാത്ത മറ്റേതെങ്കിലും സന്തോഷമാണോ എന്ന് അന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് പുല്ലാട്ട് തിറയാണ്! ആ ചിന്ത മനസ്സിൽ ഉള്ളതുകൊണ്ടാവാം രാവിലെ സ്കൂളിൽ പോകാൻ അസാധ്യമായ മടി തോന്നി. ഉച്ചയാകുമ്പോഴേക്കും ദൂരദേശങ്ങളിൽ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും പുല്ലാട്ടുതാഴത്തേക്ക് ഒഴുകിത്തുടങ്ങും. കൊയിലാണ്ടിക്കാരും പാലാഴിക്കാരും ഒക്കെ തലേദിവസമേ തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ടാകും. ഉത്സവത്തിന് വരാൻ അവർക്കൊക്കെ അവധിയാണ്, പക്ഷേ എനിക്കും അനിയനും വീട്ടിൽ നിന്ന് ഒരു ഇളവും കിട്ടില്ലെന്ന് ഉറപ്പായിരുന്നു.

അമ്മമ്മയും (അച്ഛന്റെ അമ്മയാണ്, പക്ഷേ അച്ഛന്റെ സഹോദരിമാരുടെ മക്കൾ വിളിക്കുന്നത് കേട്ട് ശീലിച്ചതുകൊണ്ട് ഞാനും അമ്മമ്മ എന്ന് തന്നെ വിളിച്ചുപോന്നു) അമ്മയും പുലർച്ചെ മുതൽ അടുക്കളയുടെ തിരക്കുകളിലാണ്. തിറയല്ലേ, അതിഥികൾക്ക് കുറവുണ്ടാകില്ലല്ലോ! അടുക്കളയിൽ നിന്ന് വരുന്ന വിഭവങ്ങളുടെ മണം വീടാകെ പടരുന്നുണ്ട്.

ഞാനും അനിയനും മെല്ലെ അമ്മയുടെ അടുത്ത് ചെന്ന് കാര്യം അവതരിപ്പിച്ചു നോക്കി—ഒരു അവധി കിട്ടുമോ എന്നറിയാൻ. പക്ഷേ അമ്മയുടെ മറുപടി കർക്കശമായിരുന്നു: 'ഇന്ന് ഉച്ചവരെയല്ലേ സ്കൂളുള്ളൂ... തോന്ന്യാസം പറയാതെ വേഗം സ്കൂളിൽ പോകാൻ നോക്ക്! ഞാൻ പറയുന്നതിന്റെ വില ഇപ്പൊ നിങ്ങൾക്ക് മനസ്സിലാവില്ല, അതൊക്കെ മനസ്സിലാകുന്ന ഒരു കാലം വരും.'

അമ്മയെ കൂടുതൽ പ്രകോപിപ്പിക്കാൻ നിന്നാൽ അതും പന്തിയല്ലെന്ന് അറിയാവുന്നത് കൊണ്ട്, ഞാനും അനിയനും വേഗം സ്ഥലം കാലിയാക്കി. കുംഭത്തിലെ ആ ഉച്ചവെയിലിലും മനസ്സിൽ തിറയുടെ വാദ്യമേളങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു..."

പുല്ലാട്ട് ഉത്സവമായാൽ ഞങ്ങളുടെ കുരുവട്ടൂർ എ.യു.പി സ്കൂൾ ഒരു പ്രത്യേക ഭാവത്തിലായിരിക്കും. ഉച്ചവരെ മാത്രമേ അന്ന് ക്ലാസുകളുണ്ടാകൂ. മിക്ക ടീച്ചർമാരും മാഷുമാരും നേരത്തെ തന്നെ ലീവെടുത്തിട്ടുണ്ടാകും. വരാത്ത അധ്യാപകരുടെ ഒഴിഞ്ഞ കസേരകൾ പോലെത്തന്നെയായിരുന്നു അന്ന് എന്റെ മനസ്സും. നാലാം ക്ലാസിന്റെ ആ നാല് ചുവരുകൾക്കുള്ളിൽ ഇരിക്കുമ്പോൾ സമയം ചലിക്കുന്നില്ലേ എന്ന് ഞാൻ സംശയിച്ചു. പുറത്തെ കാറ്റിൽ ദൂരെ നിന്നുള്ള ചെണ്ടമേളത്തിന്റെ നേർത്ത ശബ്ദം കലരുന്നുണ്ടോ? ശ്വാസം മുട്ടിക്കുന്ന ആ കാത്തിരിപ്പിനൊടുവിൽ ഒന്നിന് ലോങ്ങ്‌ ബെൽ അടിച്ചു.

​സ്വാതന്ത്ര്യം കിട്ടിയ സന്തോഷത്തോടെ ഞാൻ അനിയന്റെ ക്ലാസിലേക്കോടി. അവനെയും കൂട്ടി സ്കൂൾ ഗേറ്റു കടന്ന് പുറത്തെത്തിയപ്പോൾ അവിടെ ഞങ്ങളെ കാത്ത് ഒരു സർപ്രൈസ് നിന്നിരുന്നു—വിജേഷേട്ടനും ഗാങ്ങും!

​അച്ഛന്റെ മൂത്ത പെങ്ങളുടെ രണ്ടാമത്തെ മകനാണ് വിജേഷേട്ടൻ. ആ കുടുംബത്തിലെ 'പാലാഴിക്കാർ' എന്നറിയപ്പെടുന്ന മൂവർസംഘത്തിലെ നടുമകൻ. മൂത്തത് ഉപേഷേട്ടനും ഇളയവൻ ജിജീഷും. ജിജീഷും ഞാനും ഏകദേശം ഒരേ പ്രായക്കാരാണ്. അച്ഛന്റെ രണ്ടാമത്തെ പെങ്ങളുടെ മക്കളായ ശരണ്യയും ( ചിഞ്ചു) വൈശാഖും കൂടി ചേരുമ്പോൾ ഞങ്ങളുടെ ആ സൈന്യം പൂർണ്ണമാകും. ചിഞ്ചു എന്റെ പ്രായമാണ്, വൈശാഖ് അനിയന്റെയും.

​സ്കൂൾ ബാഗിന്റെ ഭാരം മറന്ന്, ആ വലിയ ചങ്ങാത്തക്കൂട്ടത്തിനൊപ്പം വീട്ടിലേക്ക് നടക്കുമ്പോൾ കുംഭമാസത്തിലെ ആ വെയിലിന് പോലും ഒരു പ്രത്യേക കുളിർമയുള്ളതുപോലെ എനിക്ക് തോന്നി. ഇനി വരാനിരിക്കുന്നത് ആഘോഷത്തിന്റെ മണിക്കൂറുകളാണ്!"


 

നനവുള്ള വേനൽ

ആമുഖം

"കോഴിക്കോട് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് പാതിദൂരം പിന്നിടുമ്പോൾ കാറ്റിൽ ഉപ്പുകാറ്റിന്റെ ഗന്ധം മാറി മണ്ണു മണക്കുന്ന ഒരിടമുണ്ട്; എന്റെ കുരുവട്ടൂർ. നഗരം അതിന്റെ പുകച്ചുരുളുകളും ശബ്ദകോലാഹലങ്ങളുമായി പടിവാതിൽക്കൽ വരെ എത്തിനിൽക്കുന്നുണ്ട്. പഴയ കാവ്യാത്മകതയുടെ ഇലയനക്കങ്ങൾ ഗ്രാമത്തിന് നഷ്ടമായി തുടങ്ങിയിരിക്കുന്നു. വയലേലകൾക്ക് പകരം കോൺക്രീറ്റ് കൂടുകൾ മുളച്ചുപൊങ്ങുന്ന, നഗരത്തിന്റെ രോശാകുലതകളിലേക്ക് പതിയെ പരിവർത്തനം ചെയ്യപ്പെടുന്ന എന്റെ നാട്.

കുരുവട്ടൂർ പഞ്ചായത്തിലെ ഈ ദേശത്തിന് മനോഹരമായ ഒരു ഓമനപ്പേരുകൂടിയുണ്ട്— 'പുല്ലാട്ടുതാഴം'. ജാതിമത ഭേദമന്യേ നാട്ടുകാർ ഹൃദയത്തോട് ചേർത്തുവെച്ച പുല്ലാട്ട് ഭഗവതി ക്ഷേത്രത്തിന്റെ തണൽ പറ്റിനിൽക്കുന്ന ഇടം. എന്റെ ജീവിതം ഈ ക്ഷേത്രമുറ്റത്തെ മണൽതരികളുമായും ഉത്സവത്തിന്റെ ആവേശങ്ങളുമായും അത്രമേൽ പിണഞ്ഞുകിടക്കുന്നു.

പുറത്ത് കത്തുന്ന വേനലാണ്. റോഡിലെ ടാറിന് ഇളക്കം തട്ടുന്നത്രയും കടുത്ത വെയിൽ. പക്ഷേ, ഈ ഉച്ചവെയിലിലും പുല്ലാട്ടുതാഴത്തെ പഴയ ഇടവഴികളിലൂടെ നടക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നനവ് പടരുന്നുണ്ട്. അത് അലിഞ്ഞുതീരാൻ വിസമ്മതിക്കുന്ന ഒരു ഹിമകണം പോലെ എന്റെ ഓർമ്മകളെ തഴുകുന്നു.

ഈ മാറ്റങ്ങൾക്കിടയിലും എനിക്ക് ചിലത് ഓർത്തെടുക്കാനുണ്ട്. കാലത്തിന്റെ വേനലിൽ ഉരുകിത്തീരുന്നതിന് മുൻപ്, എന്നിൽ ബാക്കിയായ ആ പഴയ ഗ്രാമത്തിന്റെ ഗന്ധവും എന്റെ ജീവിതത്തിന്റെ ഏടുകളും ഈ താളുകളിൽ പകർത്തി വെക്കട്ടെ. ഒരു ഹിമകണം വെയിലിൽ അലിയുന്നത് എത്ര നിശബ്ദമായാണോ, അത്രയും ആർദ്രമായി..."

Friday, November 8, 2019

ഈ വഴിയിൽ നിന്നെയും കാത്ത്


ചായ്ഞ്ഞ കൊമ്പി ലോർമ്മകൾ പൂത്ത നേരം
സ്നേഹമുന്തിരി മധു നുണഞ്ഞൊരാ  കാലം
ആശംസകൾ നേരാം പോയവരട്ടേ ഞാൻ
സദയം പുഞ്ചിരികളേകാം യാത്രയാകുമ്പോൾ.....

ഇനി നെഞ്ചിലെ തിരിയാളണം .. നാമൊന്നുചേർന്നീടണം
ചുടുചോരയിൽ പട പൊരുതണം.. എൻ നാടിനെ കാക്കണം( 2 )

വിടർന്ന പൂവിതളുകളിൽ സുഗന്ധമൊഴുകും മുൻപേ
ഒരായിരം പ്രതീക്ഷകളാൽ അകലേക്ക് മാഞ്ഞുപോയ് (2 )
എൻ വാക്കുകൾ ഇടറുന്നുവോ.. മിഴിനീരതറിയുന്നുവോ
കാൽപാടുകൾ അകലുന്നുവോ.. തിരകളിൽ ചേർന്നുവോ

ഇനി നെഞ്ചിലെ തിരിയാളണം .. നാമൊന്നുചേർന്നീടണം
ചുടുചോരയിൽ പട പൊരുതണം.. എൻ നാടിനെ കാക്കണം

നാം പ്രണയം നുണഞ്ഞ വഴിയിൽ... തിരികെ വരുന്ന നാളിൽ
മധുരം നുകർന്നിടാമിനിയും... ഹൃദയങ്ങളൊന്നുചേരാം..
എൻ വാക്കുകൾ ഇടറുന്നുവോ.. മിഴിനീരതറിയുന്നുവോ
കാൽപാടുകൾ അകലുന്നുവോ.. തിരകളിൽ ചേർന്നുവോ

ചായ്ഞ്ഞ കൊമ്പി ലോർമ്മകൾ പൂത്ത നേരം
സ്നേഹമുന്തിരി മധു നുണഞ്ഞൊരാ  കാലം
ആശംസകൾ നേരാം പോയവരട്ടേ ഞാൻ
സദയം പുഞ്ചിരികളേകാം യാത്രയാകുമ്പോൾ.....

                  ഷിജിൽ ഇത്തിലോട്ട് 

Thursday, February 28, 2019


സമയപാത

അകലാതെ അകലുന്നു കാലം
ആരുമറിയാതെ ഇഴയുന്ന ലോകം
ഒരു കൊച്ചു ബിന്ദുവിൽ ചേർന്നു നിൽക്കും
പിന്നെ അകലാതെ അകലേക്കകന്നുപോകും
പിന്നിട്ട പാതയിൽ ആയിരാമാനന-
മോർമ്മയിൽ നമ്മളോടൊന്നു ചേരും
കാലത്തിനൊപ്പം തുഴയുവാനാവാതെ
തളരുന്ന സൗഹൃദം ഓർമ്മയാകും ..
കാലമിനിയും അകലും, പിന്നെ അടുക്കും
അതൊരു ചക്രമായ് കറങ്ങി നിൽക്കും..
അതിനിടയിൽ നമ്മളും കണ്ടുമുട്ടും
ഒന്നിച്ചൊഴുകും, പിന്നെയകന്നു പോകും..
ഒടുവിൽ നീയും ഞാനും തളർന്നു വീഴും
കാലചക്രം വീണ്ടുമുരുളും... ആ സമയചക്രം വീണ്ടുമുരുളും...
 





പ്രണയദിനം സ്പെഷൽ....

വാസന്തം മിഴികളെഴുതിയ നീലരാവിൽ
എന്തേ എൻ കിനാപ്പൂക്കൾ മറന്നുവച്ചു(2)
ചുംബനത്തേൻ നുകർന്നീടാനെന്നുമെന്റെ
തമ്പുരാട്ടീ നീയെന്റെ അരികിൽവരൂ...

നിശാചരൻ വേലികെട്ടിയ പൂമലർക്കാവിൽ
 നിശാഗന്തം പരത്തുന്ന സുമദളം  ഞാൻ
വാസന്തം തളിരിടും നാളിലെന്നും ഞാൻ
മലർത്തേനിൻ ഗന്ധമായ് നിന്നരികിൽ വരാം

മലരിതൾ ഗന്ധമായ് നീ വരുന്ന നാളിൽ
ശലഭമായ് നിന്നരികിൽ വന്നു ചേരുമ്പോൾ
ഹേമന്ദം ഹിമകണപ്പൂക്കളാലേ...
വെൺ പുതപ്പിൻ പട്ടിനാലെ മറയൊരുക്കും...





Saturday, January 19, 2019

മരണത്തെ പ്രണയിച്ച പെൺകുട്ടിക്കായ്

അടങ്ങാത്ത ദാഹമാണ്...
പ്രണയത്തോടും,മരണത്തോടും...
എൻ വിരലിൽനിന്നൂർന്നുവീഴുന്ന അക്ഷരങ്ങൾക്കായ് കഴുകൻകണ്ണുകൾ നോട്ടമിട്ടിരിക്കുന്നു.
നിൻ മൂർച്ചയേറിയ വാക്കിൻശരങ്ങളാൽ എന്റെ ഹൃദയത്തിന് മുറിവേറ്റിരിക്കുന്നു.
ആ മുറിവില്നിന്ന് ഇറ്റുവീഴുന്ന രക്തത്തുള്ളികൾ നിൻ പ്രണയത്തിന് മുന്നിൽ കറപിടിച്ചിരിക്കുന്നു. പ്രണയത്തിന് മറ തീർത്തിരിക്കുന്നു.

ഇന്ന് ഞാൻ പ്രണയത്തിന്റെ സുന്ദരസ്വപ്നങ്ങൾ തീർക്കുന്ന പാതയെത്തേടിയിറങ്ങി.
ഈ ഇരുണ്ട വഴികളിൽ എങ്ങുനിന്നോ നിന്നെ തേടിയിറങ്ങിയ പ്രണയം
മരണമെന്ന തോഴനെ കണ്ടുമുട്ടി..
ഇനിയെന്റെ വഴികൾ സ്വതന്ത്രമാണ്.
നമ്മുടെ പ്രണയം മരണത്തിനുമപ്പുറമാണ്.
മനസ്സുകൾക്ക് സംവദിക്കാനുള്ള മാർഗം മാത്രമായ നമ്മുടെ ശരീരങ്ങൾക്കുമപ്പുറം നാം ഒന്നായിരിക്കുന്നു..
ഇനിയീ  മനസ്സുകൾക്ക് മറയായിടും പാഴ്‍ശരീരങ്ങൾക്കപ്പുറം
നമ്മുക്കൊന്നയിടാം...

                                                                 ഷിജിൽ ഇത്തിലോട്ട്




Saturday, December 1, 2018

ശരിയും സത്യവും 


''മൂഷകമാർഗ്ഗമീ മോഷണമെങ്കിലും
മോഷണം ഭൂഷണമെന്ന് ഭാഷ്യം"

തെറ്റിനെ തെറ്റുകൊണ്ട് മറച്ചുപിടിക്കാം..
അസത്യത്തെ കാലം കൊണ്ടും മറച്ചു പിടിക്കാം..

എന്നാൽ തെറ്റിനെ ശരികൊണ്ടും ,അസത്യത്തെ സത്യം കൊണ്ടും മാത്രമേ മായ്ക്കാൻ കഴിയൂ..

ഇരുട്ടിനുമേൽ പുലരി വിതറുന്ന പുത്തനുണർവ്വുപോൽ സുന്ദരമാണ് ശരിയും സത്യവും...


                                                               ഷിജിൽ ഇത്തിലോട്ട്