Saturday, May 2, 2026

 

നനവുള്ള വേനൽ

ആമുഖം

"കോഴിക്കോട് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് പാതിദൂരം പിന്നിടുമ്പോൾ കാറ്റിൽ ഉപ്പുകാറ്റിന്റെ ഗന്ധം മാറി മണ്ണു മണക്കുന്ന ഒരിടമുണ്ട്; എന്റെ കുരുവട്ടൂർ. നഗരം അതിന്റെ പുകച്ചുരുളുകളും ശബ്ദകോലാഹലങ്ങളുമായി പടിവാതിൽക്കൽ വരെ എത്തിനിൽക്കുന്നുണ്ട്. പഴയ കാവ്യാത്മകതയുടെ ഇലയനക്കങ്ങൾ ഗ്രാമത്തിന് നഷ്ടമായി തുടങ്ങിയിരിക്കുന്നു. വയലേലകൾക്ക് പകരം കോൺക്രീറ്റ് കൂടുകൾ മുളച്ചുപൊങ്ങുന്ന, നഗരത്തിന്റെ രോശാകുലതകളിലേക്ക് പതിയെ പരിവർത്തനം ചെയ്യപ്പെടുന്ന എന്റെ നാട്.

കുരുവട്ടൂർ പഞ്ചായത്തിലെ ഈ ദേശത്തിന് മനോഹരമായ ഒരു ഓമനപ്പേരുകൂടിയുണ്ട്— 'പുല്ലാട്ടുതാഴം'. ജാതിമത ഭേദമന്യേ നാട്ടുകാർ ഹൃദയത്തോട് ചേർത്തുവെച്ച പുല്ലാട്ട് ഭഗവതി ക്ഷേത്രത്തിന്റെ തണൽ പറ്റിനിൽക്കുന്ന ഇടം. എന്റെ ജീവിതം ഈ ക്ഷേത്രമുറ്റത്തെ മണൽതരികളുമായും ഉത്സവത്തിന്റെ ആവേശങ്ങളുമായും അത്രമേൽ പിണഞ്ഞുകിടക്കുന്നു.

പുറത്ത് കത്തുന്ന വേനലാണ്. റോഡിലെ ടാറിന് ഇളക്കം തട്ടുന്നത്രയും കടുത്ത വെയിൽ. പക്ഷേ, ഈ ഉച്ചവെയിലിലും പുല്ലാട്ടുതാഴത്തെ പഴയ ഇടവഴികളിലൂടെ നടക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നനവ് പടരുന്നുണ്ട്. അത് അലിഞ്ഞുതീരാൻ വിസമ്മതിക്കുന്ന ഒരു ഹിമകണം പോലെ എന്റെ ഓർമ്മകളെ തഴുകുന്നു.

ഈ മാറ്റങ്ങൾക്കിടയിലും എനിക്ക് ചിലത് ഓർത്തെടുക്കാനുണ്ട്. കാലത്തിന്റെ വേനലിൽ ഉരുകിത്തീരുന്നതിന് മുൻപ്, എന്നിൽ ബാക്കിയായ ആ പഴയ ഗ്രാമത്തിന്റെ ഗന്ധവും എന്റെ ജീവിതത്തിന്റെ ഏടുകളും ഈ താളുകളിൽ പകർത്തി വെക്കട്ടെ. ഒരു ഹിമകണം വെയിലിൽ അലിയുന്നത് എത്ര നിശബ്ദമായാണോ, അത്രയും ആർദ്രമായി..."

No comments:

Post a Comment