Monday, May 28, 2018

എന്റെ മനസ്സ് നിന്നിൽ വിലയം പ്രാപിച്ചത് മുതൽ...
സഞ്ചാരം നിന്നിലേക്ക്‌ മാത്രമായിരുന്നു...
മരണത്തിന്റെ മഞ്ഞിൻ കണങ്ങളാൽ പുണർന്നിടുന്നത്...
എന്നിലൂടെ നിന്നെത്തന്നെയായിരുന്നോ?
 ഏതോ ഒരു വസന്തകാലത്തിന്റെ സ്മരണയിൽ ഒറ്റക്കാണെന്ന തോന്നൽ...
നിന്നിൽ വിരഹദുഃഖത്തിന്റെ കയ്പുള്ള ലഹരി പകർന്നിരിക്കാം...
വിധിയെന്ന രണ്ടക്ഷരത്തിൽ ഇല്ലാതായത് ഞാൻ മാത്രമായിരുന്നില്ല...
നീയും കൂടിയായിരുന്നെന്ന് ഞാൻ അറിയുന്നു സഖീ..
ഇനിയുമാ പാഴ് സ്വപ്‌നങ്ങൾ നിന്നെ വേട്ടയാടാതിരിക്കാൻ...
പാപജന്മമെന്ന മിഥ്യാധാരണയിൽ കുരുങ്ങിക്കിടക്കാതിരിക്കാൻ...
എല്ലാം മറക്കൂ...മറ്റൊരു ജീവിതത്തിൽ അലിഞ്ഞുചേരൂ...ഇനി ഞാൻ നിന്നിൽ ഒരു വിസ്മൃതിയായ് മാറിടട്ടെ...


Thursday, May 17, 2018

നീ മാത്രം

എന്തേ പുലർകാലമിന്നെൻറെ മനതാരിൽ
നിന്നെക്കുറിച്ചുള്ള ഓർമ്മ മാത്രം..
ഏതോ വസന്തത്തേൻ നുകരുവാനെത്തുന്ന
തൂമന്ദമാരുതനെന്ന പോലെ...(2)

 കേൾക്കാൻ കൊതിച്ചൊരാ പ്രണയരാഗത്തിന്റെ
പല്ലവിയായ് നീ വരുന്ന നാളിൽ
നിന്നധരങ്ങളാലെൻ നിടിലത്തില-
ന്നൊരു പ്രേമ കാവ്യം രചിച്ചുവെങ്കിൽ
അന്നു നിന്നിലെയെന്നിൽ ഞാനലിഞ്ഞുപോകും....(എന്തേ)

ഇഷ്ടസല്ലാപങ്ങളൊരുമിച്ചിരുന്നു നാം
മിഴികളാലന്നു പകർന്ന രാവിൽ....
കാര്മേഘഹംസങ്ങൾ തൂമഴ മുത്തിനാ-
ലാഹ്‌ളാദനൃത്തമായ് പുണർന്നിരുന്നു....
നാമിരുപേരുമൊന്നായിരുന്നു....(എന്തേ )

                                                 ഷിജിൽ ഇത്തിലോട്ട് 






Monday, April 30, 2018




നിൻ സ്വരങ്ങളിൽ മധുരമാം ഗീതം
എൻ കാതിലെന്നും നടന ശ്രുതിതാളം (2)
ഇനി വരില്ലേ നീ പ്രണയമേ...
തിരയകന്നോ പ്രിയ സ്വപ്നമേ...(2 )

എന്നുമോർമ്മയിൽ ഈ സ്വരം
ഏറ്റുപാടിടും നിൻ മുഖം
വഴിമരങ്ങളിൽ പൂവിടാ-
തെങ്ങുപോയ് നീ വസന്തമേ.......(ഇനി വരില്ലേ)(നിൻ)

അകന്നു പോകും കാലമേ
ദൂരെ വിണ്ണിൽ മറഞ്ഞുവോ
മറഞ്ഞു പോകും സ്വപ്നമേ
മാരിവില്ലുപോൽ മാഞ്ഞുവോ........(ഇനി വരില്ലേ)(നിൻ)

Sunday, February 4, 2018

മായാ മനോഹരതീരത്തിലെ,
അണയാതെ തെളിയുന്ന ദീപം പോലെ
ആകാശഗോപുരം സന്ധ്യയെ പുണരുമ്പോള്‍
ചന്ദന ഗന്ധത്തില്‍ ഞാനലിഞ്ഞു,
അവള്‍ മംഗള ദീപവുമായ് മുന്നില്‍ നിന്നൂ(മായാ)

ഏതോ സ്വപ്നത്തില്‍ താമരത്തളികയില്‍
അവളുടെ മാരനായ് ചേര്‍ന്നിരുന്നു
നെറുകയില്‍ കുങ്കുമം ചാര്‍ത്തി ഞാനവളെയെന്‍
നിനവിലെ ജീവിതത്തോഴിയാക്കി,
എന്റെ ജീവന്റെ ജീവനായ്  സ്വന്തമാക്കി.(മായാ)

ഓര്‍മ്മതന്‍ താളില്‍ മറഞ്ഞിടാതെ 
നാളെയീ പുലരിയില്‍ കൂട്ടിരിക്കാം..
ആകാശദീപം കൊളുത്തുന്ന നേരത്തെന്‍
ജീവന്റെ താളത്തില്‍ ചേർന്നുറങ്ങാം 

എന്റെ ഹൃദയത്തുടിപ്പുനിന്‍ സ്വന്തമാക്കാം.. (മായാ)

Monday, December 25, 2017

ജാതി സംവരണം 


ജാതി ചോദിക്കുന്നതെന്തിനായിന്നുമെൻ
ജാതിയെച്ചൊല്ലി കലഹിക്കതെന്തിനായ്
സംവത്സരങ്ങൾക്കു മുൻപൊരു പുസ്തകം
സംവരണമെന്നൊരു തത്വം രചിക്കയായ്
ഇന്നുമാ ചങ്ങലക്കണ്ണികളറുക്കാതെ
എന്തിനായ് മുറുകെപ്പിടിക്കുന്നു പിന്നെയും

ഒരു ജാതി ഒരു മത സങ്കൽപചിത്രങ്ങൾ
കാതങ്ങൾക്കക്കരെയെങ്ങോ മുഴങ്ങുന്നു
കാഷായ വേഷം ധരിച്ചൊരാ ഗുരുവിന്റെ
ചിന്തകൾ കാരാഗ്രഹത്തിൽ അടയ്ക്കുന്നു..

പേറ്റുനോവിൻ കണ്ണുനീരിനൊരു ജാതിതാൻ
പട്ടിണിയിലെരിയുന്ന മർത്യനൊരു ജാതിതാൻ
അപകടക്കുഴിയിലൊരു മർത്യൻ പിടയ്ക്കുമ്പോൾ
രക്തഗന്ധത്തിനും ഒരു ജാതി മാത്രമായ്...

ഇനി നാമാ ചങ്ങലക്കെട്ടുകളറുക്കുക
ജാതിതൻ സംവരണതത്വം തിരുത്തുക
നന്മയ്ക്കു മാത്രമായ് മത്സരിച്ചോടുക
നീതിയ്ക്കുമാത്രമായ് ശബ്ദം മുഴക്കുക...

Saturday, February 11, 2017

കാലചക്രം

വീണ്ടും ചലിക്കുന്നു കാലചക്രം
വീണ്ടും കൊതിക്കുന്നു നിന്നെ മാത്രം
ഒന്നിച്ചൊരേ സ്വരം ഏറ്റുപാടാൻ
ഉമ്മറക്കോലയിൽ ചേർന്നിരിക്കാൻ..

വിചനമീ വീഥിയിൽ ഇനിവരില്ലൊരുനാളു-
മൊന്നിച്ചിരുന്നൊരാ നേരം
ഓർക്കാൻ കൊതിക്കുന്നൊ -
രിന്നലെക്കായെന്റെ മൗനം തുടിക്കുന്നു വീണ്ടും...

പ്രണയമൊരു മണിമാല കോർത്തിരുന്നു
മൗനത്തിനടിയിൽ ഒളിച്ചിരുന്നു.
മിഴികളാലിടയുന്ന നേരമെൻ ഹൃദയത്തി-
ലൊരു പ്രണയഗീതം രചിച്ചിരുന്നു..

അകലേക്കു മറയുന്ന മഴധൂളിപോൽ 
ഓർമ്മയിൽ നിഴലായി മാറി നീയും 
ആ പ്രണയ ഹാരമൊരു പുഷ്പചക്രം പോലെ
ഇടനെഞ്ചിലുരുകുന്നു മൂകമായി..

വീണ്ടും ചലിക്കുന്നു കാലചക്രം 
വീണ്ടും കൊതിക്കുന്നു നിന്നെമാത്രം...

Friday, November 11, 2016

ഇരുട്ടിലെ വെട്ടം

ഹർഷബാഷ്പം പൊഴിഞ്ഞിടും രാവിലും
വർഷമേഘമാൽ വാനം നിറഞ്ഞുവോ
പുഷ്പവൃഷ്ടിയാൽ തീർന്നൊരീ ഭൂമിയും
രക്തദാഹം കൊതിക്കുന്ന
                                വിസ്മയം!
പത്തുമാസം വയറ്റിൽ ചുമന്നതും
പത്തുവർഷം കരത്താൽ പുണർന്നതും
ഒടുവിലിന്നെന്റെ പാതിതൻ ദൃഷ്ടിയിൽ
കാമരൂപമായ് മാറിയെന്നോമനേ..
പേറ്റുനോവതറിവതില്ലെങ്കിലും
പോറ്റുനോവിനെ കാണാതിരിക്കയോ
വക്ര ദൃഷ്ടിയാലെന്റെ  പൊൻ കുഞ്ഞിനെ
കണ്ണുനീരിൻ കയത്തില്ലെറിഞ്ഞുവോ
കണ്ണുമൂടുക 'മാന്യരേ' നിങ്ങളീ
അന്ധകാരം പരക്കട്ടെ ഭൂമിയിൽ
കപടദൃഷ്ടിതൻ വെട്ടം മറയ്ക്കുവാൻ
അന്ധകാരമായ് മാറട്ടെ
                           സർവതും....